പ്രണയപർവ്വം

എന്റെ പ്രണയ ചിന്തകൾ

Friday, January 13, 2017

നീയെവിടെ

ഋതുഭേദങ്ങൾക്കിടയിലെന്നൊ
കാലം വരച്ചിട്ട നിറകൂട്ടുകളിൽ

നിന്നെ കണ്ടതെന്നായിരുന്നു...

ഓരോ  പദചലനത്തിലും
മിഴിയനക്കത്തിലും മനസ്സിൽ
സ്നേഹ  ചിത്രങ്ങൾ വരയ്ക്കവേ,
 ഞാനിപ്പോളും നിന്റെ ജ്യാമിതീയ 
രൂപ ഭാവങ്ങളുടെ
ക്ഷേത്ര  ഗണിതത്തിലാണ്


ശിശിരത്തിന്റെ തണുപ്പും
വസന്തം വിരിയിച്ച പൂക്കളും
ഗ്രീശ്മോഷ്ണവും ഒരുമിച്ചാവാഹിച്ച
 കണ്ണുകളിലെവശ്യതേ



മൂടൽ മഞു പോലെ വന്ന്,

ഒടുവിൽ ഒരു ചെറു വെയിലിൽ
മഞുപോലുരുകി എവിടെയാണു
നീയെനിയ്ക്ക്  നഷ്ടമായത്..

മഞു പെയ്യുന്ന ഈ രാത്രിയിൽ
എനിയ്ക്കിനിയും സമയമില്ല

മൂകമായ് തിരിച്ച് പോകട്ടേ
എന്നെത്തെയും പോലെ...

പാതി കരിഞ പന്തം
അറിയാതെ  വീഴാതെ
എള്ളിൻ പൂവും
നവ ധാന്യങ്ങളും
മുളച്ച  ഈ നനുത്ത
മണൽ കൂനയിളക്കാതെ
മെല്ലെയീ തെങ്ങിൻ പൂക്കല
ഇളക്കി മാറ്റി  വീണ്ടും
താഴൊട്ടൂർന്നിറങ്ങട്ടേ
അവിടെ  നിന്നോർമ്മകളിൽ
കാലങ്ങളോളം  എനിയ്ക്ക്
നിന്നെയോർത്ത് ഉറങ്ങി  കിടക്കണം


Sunday, January 1, 2017

എന്റെ പ്രണയ കാമനകള്‍.



പ്രണയം ,
എന്നും വിലക്കപ്പെട്ടൊരു
കനിയാണെനിയ്ക്ക്

ഞാനിങ്ങനെ
സല്ലപിച്ചിരിക്കും
എന്റെ മാത്രം
സുഖസുഷുപ്തിയിലും,

സ്വയം തീര്‍ക്കുന്ന
മായിക ലോകത്തും
എന്റെ എണ്ണമറ്റ
പ്രണയിനികളുമായി.

വിളിച്ചുണര്‍ത്തി
നിനക്കു മാത്രം
ഊണില്ലെന്നു
പരിഹസിച്ചവര്‍ ഏറെ

എങ്കിലും പ്രണയമേ
എനിയ്ക്ക് നിന്നെ
വെറുക്കാനാവുന്നില്ലാ,
ഞാനില്ലെങ്കിലും
അതില്‍ നിറയെ
എന്നും നീയുണ്ടല്ലോ .

Wednesday, October 26, 2016

വര്‍ഷ മേഘം....!!


വര്‍ഷ മേഘം....!!


ഞാന്‍ വരും ഒരു വര്‍ഷമായ്
നിന്നിലേക്കാഞുപെയ്യും പിന്നെ
കാറ്റായാഞുവീശിയലറിയിടിയായ്
തിരിച്ചുപോരുമെന്നാകാശത്തിലേക്ക്
അതിനിടയില്‍ നിന്റെ പരിഭവച്ചൂടും
നീരാവിയും കോപവും ഞാനൊടുക്കും
ഋഷഭമേഘങ്ങളാകാശഗര്‍ജനമാടും
ഒരോ രോമകൂപത്തിലും കുളിരായ്
അരിച്ചിറങ്ങും ശീല്‍ക്കാരശബ്ദമുതിരും
കെട്ടിമറിഞുരുള്‍പൊട്ടലായ് ചീറ്റും
ഋതുഭേദങ്ങള്‍ മാറിയാലും വരുമെന്നും
മറക്കില്ലെന്നും പറഞാശ്വസിപ്പിക്കും
തളിരിട്ട പുഞ്ചിരിപുല്‍കൊടിയാലെന്നെ
മൌനാനുവാദം തന്നു യാത്രയാക്കണം
താരങ്ങള്‍ മേയുമെന്നാകാശത്തിലെക്ക്
വീണ്ടും പെയ്യാന്‍ ഞാന്‍ തിരിച്ച് പോകും..

Friday, July 22, 2016





(ചിത്രം കടപ്പാട് ഗൂഗള്‍ )
മഴേ..!!

ഏതോ അതി ന്യൂന മർദ്ദത്തിലേക്ക്
ആഞ് കയറുന്ന കാറ്റും
അതിനിടയിൽ തണുത്തുറയുന്ന
കാർമേഘവും ഒരു പുതുമയല്ല .
ചാക്രിക ചലനങ്ങലുടെ തെറ്റാത്ത
നിഷ്ടകളും ആവർത്തനങ്ങൾ മാത്രം .
ചലനവേഗത്തിൽ സ്ഥാനീയത
നഷ്ടമാവുന്ന മേഘകൂട്ടുകളുടെ
ഗർജ്ജനം ആരും ഗൌനിക്കാറില്ല .
എന്നാൽ,
ഒരു മഹാ വിസ്ഫോടനത്തിൽ
ഉള്ളുരുകി തപിച്ച് നിന്നപ്പൊൾ
എനിക്ക് തണുക്കാനും കുളിരാനും
മുക്കാലൊളം മുങ്ങിയിങ്ങനെ കിടക്കാനും
പേമാരിയായി നിന്നെയയച്ചത്
ആരെന്ന് നീ മറക്കുന്നുവോ

വേണ്ടാ ,
ഒരു പഴിചാരൽ നമുക്കിടയിൽ വേണ്ടാ
എന്നിൽ നിന്നും ബാഷ്പമായുയർന്ന്
എന്നിലേക്ക് തന്നെ ഒതിർന്ന് വീഴാൻ,
കാലങ്ങളോളം നീയും ഞാനുമിഴചേർന്ന്
ഹരിതവർണ്ണങ്ങളും മിഴിയനക്കങ്ങളും
തുടിച്ച് നിൽക്കുന്ന ഈ ഭൂമിയിൽ
വിനാശചിന്തയല്ലാതെ വേറെയും
നിയോഗങ്ങൾ നിനക്കായുണ്ട്..!!!



Wednesday, May 25, 2016

പൂരാന്ത്യം





ഗതകാല  സ്മൃതികളിൽ നിന്നും
കാലങ്ങൾക്കിപ്പുറത്തേക്ക്
കൊട്ടിക്കയറുന്ന  
മേളപ്പെരുക്കങ്ങളെ  സാക്ഷിയാക്കി
മോഹാവേശങ്ങളുടെ കുടമാറ്റം

വാഗ്ദാനങ്ങളുടെ  കൊട്ടിക്കലാശത്തിൽ
മുകളിലേക്ക് പോയി
ജീവിതം പോലെ
പൊട്ടിയും ചീറ്റിയും
വെറും പുകയായ് മാറുന്ന
വർണ്ണ  പുഷ്പങ്ങൾ

വീണ്ടും  കാണാൻ
ഉപചാരം ചൊല്ലി പിരിയുമ്പോൾ   
പ്രണയ മിഴികളിൽ
ഇമയനക്കങ്ങളുടെ  ദ്രുതതാളം

ഇടയ്ക്കൊന്ന് പിന്തിരിഞ്ഞ് നോക്കി
മെല്ലെ നടക്കുന്നകലുന്ന
നിറമിഴികളിൽ
വേർപിരിയലിന്റെ   സ്പുടതാളം

ഒടുവിൽ  എല്ലാം കഴിഞ്ഞ്
പൂരപ്പറമ്പിലെ
വിജന ശൂന്യതയിലലിയുന്ന
കാറ്റിനു പോലും
നഷ്ടമോഹങ്ങളുടെ
നിശ്ശബ്ദ ഗദ്ഗദം

Saturday, December 19, 2015

ഒന്നുണ്ട് ചൊല്ലുവാൻ...

ഒന്നുണ്ട് ചൊല്ലുവാൻ...


ഞാൻ,
സ്നേഹിച്ച കുറ്റത്തിന്ന് ഇന്നും
ചതിയനായറിയപ്പെടുന്നവൻ

പച്ചോലയിൽ കെട്ടിവലിച്ച്
എന്റെ കബന്ധം അവിടെ
എത്തുമ്പൊൾ നീ അവിടെ
ഉണ്ടാവണം

അറപ്പുര വാതിൽ എനിക്കായ്
തുറന്നിട്ട നീ പൊരിവെയിലിൽ
കരിഞൂണങ്ങാതെ തണലിലേക്ക്
മാറിനിൽക്കൂ

ഇപ്പോഴും,
ഈ അവസാന നിമിഷവും
എനിയ്ക്കിഷ്ടം നിന്റെ ചുവന്ന്
തുടുത്ത മുഖം തന്നെ
അത് കരിഞുണങ്ങരുത്

കളരിമുറ്റത്ത് ഇമവെട്ടാത്ത
വാൾതലപ്പുകളിൽ
പ്രണയത്തിന്റെ തീപ്പൊരികൾ
പെയ്തിറങ്ങിയപ്പോൾ

നിനക്കായ് ഞാൻ
എന്നോ കരുതിയൊരു
പൂമാല കരിഞുണങ്ങി
മാറാപ്പിലെവിടെയോ
കാത്തിരിപ്പുണ്ട്

ഉപചാരവും ശപഥവും
കാർക്കിച്ച് തുപ്പലും ശാപ വാക്കുകളും
കഴിഞാൽ ആരും കാണാതെ
അതെടുത്തണിയണം.

ചതിയുടെ പാണൻ പാട്ടുകളും
നെറിക്കേടിന്റെ നിലപാടുതറകളും
ഇല്ലാതെ ഏതെങ്കിലുമൊരു കാലം
എന്നെ ഞാനായി അഭ്രപാളിയിൽ
പകർത്താൻ ആരെങ്കിലും വരും
ജനം കോരിത്തരിക്കും

Saturday, September 5, 2015

ഞാനിവിടെയുണ്ട്....


നെഞ്ചിലെ വിഷവും
ചണ്ടിലെ ചിരിയുമായി.
ആദ്യം കണ്ടത്
പൂതനയെ തന്നെയാണു.

നിവൃത്തികേടില്‍
ചോരവാർത്തി കൊന്നെങ്കിലും
കുറ്റപെടുത്തിയില്ല ഒരിക്കലും.

വിഷം തീണ്ടിയ
പശുവും പക്ഷികളും
ചത്തു വീഴുന്നത് കണ്ടാണു
നദിയിലെക്കന്നെടുത്ത് ചാടിയതും
കാളിയനെ മര്‍ദ്ദിച്ചതും.

നറു വെണ്ണ  പോലെ  തോന്നിക്കും
ചതിയുടെ മുഖങ്ങളിങ്ങനെ
പിന്നെയും ഒരു പാട് കണ്ട്
വളർന്നത് കൊണ്ടാവാം

നിന്റെ ചുണ്ടിലെ പ്രണയ രാഗം
എന്റെ ഹൃദയരാഗമായി
മനസ്സിൽ പതഞ് നുരഞ്ഞ്
പ്രണയ വൃന്ദാവനം തീർത്തിട്ടും


ഒരിക്കലും പൂവണിയാത്ത
സുന്ദര മോഹമായി
നമ്മളിങ്ങനെ നിശ്വാസങ്ങളുതിർത്ത്
മനസ്സില്‍ മാത്രം
പ്രണയഗീതങ്ങള്‍ പാടി
 ദൂരങ്ങളിൽ ഇന്നും വൃഥാ
ഗതകാലമയവിറക്കുന്നതും.

പൂതനയും രാധയുമെല്ലാം
എന്റെ ജീവിതത്തിൽ
ഞാൻ തന്നെ നേരിടേണ്ട
നിയോഗങ്ങാളാണെന്നു
സ്വയം തിരിച്ചറിയാൻ
വൈകിപ്പോയിരുന്നോ,

ഇതുവരെയൊന്നും പഠിച്ചില്ലെന്നു
പഠിയ്ക്കാൻ ഇത്രയും നാൾ ,
ഇനിയെന്തെങ്കിലും പഠിയ്ക്കാൻ
എത്ര നേരമെന്നറിയില്ല,

എങ്കിലും കാലിൽ തറച്ച
വിഷം തേച്ച അമ്പുമായി
ഊഴവും കാത്ത്
ചുണ്ടിലൊരു ചിരിയുമായി
ഞാനിവിടെയുണ്ട് ....