പ്രണയപർവ്വം

എന്റെ പ്രണയ ചിന്തകൾ

Thursday, August 30, 2012

സീത !!

 സീത  !!


ജനകരാജസുത പതിവ്രത  സീത,
ജനനിയെ വിളിച്ചന്നു കരഞ്ഞൊരാ  സീതാ ...
ലങ്കയിലുറങ്ങാതെ  ഇരുന്നൊരാ സീതാ,
ലക്ഷങ്ങളിന്നും വാഴ്ത്തുന്ന  ദേവീ...
ജന  ലക്ഷങ്ങളിന്നും  വാഴ്ത്തുന്ന  സീതാ....!!
 ............................................................................(ജനകരാജ  സുത)
മൈഥിലി മനംനൊന്ത്  കരഞ്ഞതിന്‍  പൊരുളേന്തേ
മന്നവ മനസ്സിനെ മഥിച്ചതില്ലേ  തെല്ലും
മനമലിഞ്ഞിടറാതെ  ഇരുന്നതെന്തേ
രാമാ മനുഷ്യനായ്  ജനിച്ചതിന്‍  മതിഭ്രമമോ
തവ പത്നിയെ ത്യജിപ്പതിന്‍ ന്യായമെന്തേ
 ............................................................................(ജനകരാജസുത)

കലിയുഗ  സീതമാര്‍ കേഴുന്നൂ നിരന്തരം
ലക്ഷ്മണ  രേഖയും  മറന്ന്  ചിരിക്കുന്നൂ
കലഹങ്ങള്‍ക്കൊടുവിലായിന്നും
പരിത്യാഗം പരസ്പരം  പഴിചാരി  തുടര്‍ന്നിടുന്നൂ
പരസ്പരം  പഴിചാരി  തുടര്‍ന്നിടുന്നൂ
 ............................................................................(ജനകരാജ സുത)

Monday, February 6, 2012

ഞാനിവിടെയുണ്ട്....

നെഞ്ചിലെ വിഷവും ,
ചിരിയുമായി.
ആദ്യം കണ്ടത്
പൂതനയെ തന്നെയാണു.
നിവൃത്തികേടില്‍
ചോരവാർത്തി കൊന്നെങ്കിലും
കുറ്റപെടുത്തിയില്ല ഒരിക്കലും.
വിഷം തീണ്ടിയ
പശുവും പക്ഷികളും
ചത്തു വീഴുന്നത് കണ്ടാണു
നദിയിലെക്കന്നെടുത്ത് ചാടിയതും
കാളിയനെ മര്‍ദ്ദിച്ചതും.
ചതിയുടെ മുഖങ്ങളിങ്ങനെ
പിന്നെയും കണ്ട് വളർന്നതാവാം
നിന്റെ ചുണ്ടിലെ പ്രണയ രാഗം
എന്റെ ഹൃദയരാഗമായി
മനസ്സിൽ പതഞ് നുരഞിട്ടും
ഒരിക്കലും പൂവണിയാത്ത
സുന്ദര മോഹമായി
നമ്മളിങ്ങനെ നിശ്വാസങ്ങളുതിർത്ത്
മനസ്സില്‍ പ്രണയഗീതങ്ങള്‍ പാടി
വൃഥാ ദൂരങ്ങളിൽ ഇന്നും
ഗതകാലമയവിറക്കുന്നതും.
പൂതനയും രാധയുമെല്ലാം
എന്റെ ജീവിതത്തിൽ
ഞാൻ തന്നെ നേരിടേണ്ട
നിയോഗങ്ങാളാണെന്നു
സ്വയം തിരിച്ചറിയാൻ
വൈകിപ്പോയിരുന്നോ,
ഇതുവരെയൊന്നും പഠിച്ചില്ലെന്നു
പഠിയ്ക്കാൻ ഇത്രയും നാൾ ,
ഇനിയെന്തെങ്കിലും പഠിയ്ക്കാൻ
എത്ര നേരമെന്നറിയില്ല,
എങ്കിലും കാലിൽ തറച്ച
വിഷം തേച്ച അമ്പുമായി
ചുണ്ടിലൊരു ചിരിയുമായി
ഊഴവും കാത്ത് ഞാനിവിടെയുണ്ട് ....

Tuesday, January 24, 2012

പ്രണയ കവിത

പ്രണയ കവിത

കവിത മരിച്ച മനസ്സ് കൊണ്ട്
ഞാനെന്റെ കരൾ പറിച്ചെടുത്തു
അതിലെന്റെ പ്രണയം ഇല്ലല്ലോ

ഊറിവന്ന ചോര വീഞാക്കി
ലഹരിയിൽ കവിത എഴുതി
അതിലും പ്രണയമില്ല

കവിതയും പ്രണയവും
ഒരുമിച്ച് മരിച്ചപ്പോൾ
ഇങ്ങനെ കരളില്ലാതെ....!!

അഞ്ചാമതായൊരിടം.!

അഞ്ചാമതായൊരിടം.!

ഒടുവില്‍ കാലത്തെ
മെല്ലെ നിശ്ചലമാക്കി
പ്രകാശ വേഗത്തിനും
അപ്പുറം കടന്ന്,

ഘടികാര സൂചികള്‍
പുറകോട്ട് ചലിപ്പിച്ച്,
തുവര്‍ത്തി കുളിച്ച്,
പല്ലു തേച്ച് ,ഉറങ്ങി,

അത്താഴം കഴിച്ച്,
സായംസന്ധ്യ കണ്ട്,
ഉച്ചവെയിലില്‍ വിയര്‍ത്ത്,
പ്രാതല്‍ കഴിച്ച്,

പുനരാവര്‍ത്തനങ്ങളുടെ
കുതിരപ്പുറത്തേറി,
അങ്ങനെയങ്ങനെ
പുറകോട്ട് വന്നു വന്ന്,

നമ്മള്‍ നമുക്കുമാത്രമായി
ഒരിക്കല്‍ തീര്‍ത്ത
മുക്കുറ്റി പൂക്കളും,
നീര്‍ച്ചാലുകളും നിറഞ
ആ ഹരിതാഭമായ
പ്രണയ താഴ്വയിലേക്ക് .

അയുക്തിയുടെ യുക്തിയും
ബോധാവബോധങ്ങളും
സങ്കീര്‍ണ്ണതകള്‍ തീര്‍ക്കാത്ത
നമ്മുടെ മാത്രമാം,

എന്തിനെന്നും ,എങ്ങനെയെന്നുമുള്ള,
ചോദ്യങ്ങള്‍ അപ്രസക്തമാവുന്ന
നമ്മുടെ ലോകത്തേയ്ക്ക്..!

സമയവും, കാലവും
നമ്മിലേക്ക് ചുരുക്കി
നിന്നിലേക്കെത്താന്‍,
അതിനുമാത്രം ,പക്ഷേ,
അഞ്ചാമതായൊരിടം
ഞാനും തിരയട്ടേ,
സമയ ദൂര സങ്കല്പ തലങ്ങൾക്കും
അതീതമായ അഞ്ചാമതൊരിടം !

Saturday, January 21, 2012

താമരേ..

താമരേ..


എന്റെ താമരപൂവേ..
ഒടുവില്‍ നിനക്കായ്
എന്റെയീ പാറപ്പുറവും
നിനക്കു വേണ്ടി ഞാനിതാ‍
കുളമാക്കിയിരിക്കുന്നു


പായലും വഴുക്കലും
ചെറുമീനുകളും വരാലും
സ്വന്തം വിഴുപ്പലക്കുന്നവരും
നീന്തിക്കുളിക്കുന്ന സുന്ദരികളും
ഒളിഞ്ഞു നോട്ടക്കാരും
അത്താഴം മുടക്കാന്‍
ചില നീര്‍ക്കോലികളും
എല്ലാമുള്ള സുന്ദരമായ കുളം .

എങ്കിലും,
നിനക്കുമാത്രമായൊരു കുളം
അസാധ്യമെന്നറിഞ്ഞാലും.
വൈകേണ്ട, മടിക്കേണ്ട
ഇതൊന്നുമില്ലാതെന്ത് കുളം